ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് എന്‍സിപിയിലെത്തിയത്. ചാക്കോയുടെ വരവ് എൻസിപിയെ ശക്തിപ്പെടുത്തുമെന്ന് പവാർ പറഞ്ഞു. കേരളത്തിൽ ഇടതുമുന്നണിക്കായി പ്രചാരണം നടത്തുമെന്നു ചാക്കോ വ്യക്തമാക്കി.
എന്‍സിപി അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി എകെജി ഭവനിലെത്തി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു. കാലങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പാളയത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പി സി ചാക്കോ പറഞ്ഞു.
കേരളത്തില്‍ മൂന്ന് സീറ്റുകളിലാണ് എന്‍സിപി മത്സരിക്കുന്നത്. എലത്തൂരില്‍ എകെ ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് കെ തോമസും കോട്ടയ്ക്കലില്‍ എന്‍എ മുഹമ്മദ് കുട്ടിയുമാണ് സ്ഥാനാര്‍ഥികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ