ന്യൂഡല്‍ഹി: 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആരിസ് ഖാന് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ചാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്.
ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് ആണ് പ്രതിക്ക് വധശിക്ഷയും, 11 ലക്ഷം രൂപ പിഴയും വിധിച്ചത്. ദക്ഷിണ ഡല്‍ഹിയില്‍ തീവ്രവാദികളും, ഡല്‍ഹി പൊലീസും ചേര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് കൊല്ലപ്പെട്ടിരുന്നു.
39 പേരാണ് 2008 സെപ്തംബര്‍ 13ന് നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത്. 159 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടന പരമ്പര. പിന്നാലെ ജാമിയ നഗറിലെ ബട്‌ല ഹൗസില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പിഴ വിധിച്ചതില്‍ 10 ലക്ഷം രൂപ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ ശര്‍മയുടെ കുടുംബത്തിന് കൈമാറണം എന്നാണ് കോടതി ഉത്തരവ്. 2018ലാണ് ആരിസ് ഖാന്‍ പൊലീസ് പിടിയിലാവുന്നത്. സാധാരണ കൊലപാതകമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും, നീതി നിര്‍വഹണം നടത്തുന്ന നിയമപാലകനെ വധിക്കുകയായിരുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വധശിക്ഷക്കായി വാദിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ