പനാജി: ഇന്ത്യയിലെ ആദ്യ അംഗീകൃത സെക്സ് സ്റ്റോർ എന്ന അവകാശവാദവുമായി തുടക്കം കുറിച്ച “കാമ ഗിസ്‌മോസിന്” പൂട്ടിട്ട് അധികൃതർ. ട്രേഡ് ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട അടപ്പിച്ചത്. പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് നടപടി.
കാമകാർട്ട്, ഗിസോമോസ്വാല എന്നീ രണ്ട് ലൈംഗിക ഉൽപന്ന ചില്ലറ വ്യാപാരികൾ ഒന്നിച്ചാണ് കാമ ഗിസ്‌മോസ് ആരംഭിച്ചത്. വ്യവസായി നീരവ് മേത്ത ഉൾപ്പടെയുള്ളവരാണ് സ്ഥാപകർ. വടക്കൻ ഗോവയിലെ പ്രശസ്തമായ കലാൻഗ്യൂട്ട് ബീച്ചിനടുത്താണ് കട പ്രവർത്തിച്ചിരുന്നത്. സ്റ്റോറുമായി ബന്ധപ്പെട്ട് വാർത്താ ക്ലിപ്പ് വൈറലായതിനെത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതേതുടർന്നാണ് സൈൻ ബോർഡ് നീക്കംചെയ്യാൻ നിർദ്ദേശം നൽകിയത്.
രാജ്യത്തെ ആദ്യത്തെ “നിയമപരമായ” ലൈംഗിക സ്റ്റോർ എന്ന വിശേഷണത്തോടെ ആരംഭിച്ച കാമ ഗിസ്‌മോസിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ആക്‌സസറികളാണ് ഒരുക്കിയിരിക്കുന്നത്. വയാഗ്ര പോലുള്ള സ്‌പ്രേകൾ, പുതുമയുള്ള കോണ്ടം, ജെൽസ്, വൈബ്രേറ്ററുകൾ, പമ്പ്-ടു-ഹാർനെസ് തുടങ്ങിയവ വൈവിധ്യമാർന്ന ലൈംഗിക കളിപ്പാട്ടങ്ങളും സ്റ്റോറിൽ ക്രമീകരിച്ചിട്ടുണ്ട്. ലൈംഗീക കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനുമുമ്പ് അവ ഉപഭോക്താക്കൾക്ക് യോജിക്കുന്നതോ എന്ന് പരിശോധിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ