പെണ്‍കുട്ടി 'നിര്‍ധന', ആഭരണങ്ങള്‍ വാങ്ങിനല്‍കി കല്യാണം കഴിച്ചു, വീട്ടിലേക്ക് മടങ്ങവേ വധു മുങ്ങി; അന്വേഷിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍; കൂട്ടുകാരനെ കൊലപ്പെടുത്തി വരന്‍ 

ഉത്തര്‍പ്രദേശില്‍ സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറെ കൊണ്ട് കല്യാണം കഴിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതില്‍ കുപിതനായ വരന്‍ കൂട്ടുകാരനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറെ കൊണ്ട് കല്യാണം കഴിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതില്‍ കുപിതനായ വരന്‍ കൂട്ടുകാരനെ കൊലപ്പെടുത്തി. നിര്‍ധന യുവതിയാണ് എന്ന് കൂട്ടുകാരന്‍ പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് വധുവിനാവശ്യമായ സ്വര്‍ണാഭരണങ്ങളും കല്യാണം നടത്താനാവശ്യമായ പണവും നല്‍കിയത് വരനാണ്. കല്യാണം കഴിഞ്ഞ് മടങ്ങുന്നതിനിടെ, വധു സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞതാണ് പ്രകോപനത്തിന് കാരണമായി.

കാന്‍പൂര്‍ ഗണേശ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കൈലാഷ്‌നാഥിനെയാണ് കൊലപ്പെടുത്തിയത്. ശിവ് നരേന്‍ എന്ന യുവാവ് ആണ് പ്രതി. കര്‍ഷകനാണ് ശിവ്് നരേന്‍. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശിവ് നരേന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. കല്യാണപ്പെണ്ണിനെ കണ്ടെത്താന്‍ കൂട്ടുകാരനായ കൈലാഷ്‌നാഥിനെയാണ് ശിവ് നരേന്‍ ഏല്‍പ്പിച്ചത്. ഇതനുസരിച്ച് ബിഹാറില്‍ നിന്ന് ഒരു യുവതിയെ കണ്ടെത്തിയതായി കൈലാഷ് നാഥ് പറഞ്ഞ് വിശ്വസിപ്പിച്ചു.

യുവതി നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ വിവാഹം നടത്താന്‍ പണമില്ലെന്ന് കൂട്ടുകാരന്‍ ശിവ് നരേനോട് പറഞ്ഞു.പ്രതിശ്രുത വധുവിന്റെ കുടുംബത്തിന് വിവാഹം നടത്തുന്നതിന് സ്വന്തം സ്ഥലം വിറ്റ് ലഭിച്ച മൂന്ന് ലക്ഷം രൂപ കൈലാഷ് നാഥിന് കൈമാറി. 

ഇതനുസരിച്ച് കല്യാണം നടന്നു. കല്യാണം കഴിഞ്ഞ് കാന്‍പൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ശിവ് നരേന്‍ തട്ടിപ്പ് മനസിലാക്കിയത്.  വീട്ടിലേക്ക് പോകുന്ന വഴി കല്യാണ സമയത്ത് വധുവിന് സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി സ്ത്രീ മുങ്ങി.  സ്വര്‍ണാഭരണങ്ങളുമായി വധു മുങ്ങിയപ്പോഴാണ് താന്‍ കല്യാണം കഴിച്ചത് ഒരു ട്രാന്‍സ്‌ജെന്‍ഡറേയാണ് എന്ന് ശിവ് നരേന്‍ മനസിലാക്കുന്നത്. 

കൂട്ടുകാരന്റെ തട്ടിപ്പില്‍ കുപിതനായ ശിവ് നരേന്‍ കൈലാഷ് നാഥിനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. പണം തിരികെ ലഭിക്കാതെ വന്നതോടെ ശിവ് നരേന്‍ കൂട്ടുകാരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com