കേജ്രിവാളിനും എഎപിക്കും തിരിച്ചടി, തലസ്ഥാനമേഖല ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണു ബുധനാഴ്ച ബിൽ രാജ്യസഭ പാസാക്കിയത്
അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം
അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം

ന്യൂഡൽഹി; ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാനമേഖല ബില്ലിൽ പ്രസിഡന്റ് റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറപ്പെടുവിക്കും. സമ്പൂർണ പദവിക്കു വേണ്ടി വാദിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും എഎപിക്കും കനത്ത തിരിച്ചടിയാണിത്. 

ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണു ബുധനാഴ്ച ബിൽ രാജ്യസഭ പാസാക്കിയത്. 45നെതിരെ 83 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ കടന്നത്. സമ്പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഡൽഹി സർക്കാരിനില്ല. ഡൽഹി ലഫ്. ഗവർണർക്കാകട്ടെ, മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരെ അപേക്ഷിച്ചു വിപുലമായ അധികാരങ്ങളുണ്ടുതാനും. 

2013ൽ ആദ്യം അധികാരത്തിൽ വന്നതു മുതൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിക്കു വേണ്ടി വാദിക്കുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കനത്ത തിരിച്ചടിയാണ് നിയമം. നിയമം നിലവിൽ വരുന്നതോടെ ലഫ്.ഗവർണറുടെ അനുമതിയോടെ മാത്രമെ സർക്കാരിനു കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കൂ.നിയമം ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ലെന്നും കർഷക സമരം പോലെ വൻ പ്രതിഷേധമുണ്ടാകുമെന്നും എഎപി പ്രതികരിച്ചു. കർഷക സമരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പിന്തുണച്ചതിനു പിന്നാലെയാണ് തലസ്ഥാനമേഖല (ഭേദഗതി) ബില്ലുമായി മുൻപോട്ടു പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com