വീടിന് പിന്നില്‍ നിധിയെന്ന് മന്ത്രവാദി; കുഴിച്ചത് 50 അടി; രണ്ട് പേര്‍ മരിച്ചു

മലയാളിയായ മന്ത്രവാദിയാണ് വീടിന് പുറകിലെ പറമ്പില്‍ നിധിയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: നിധി തേടി 50 അടിയോളം കുഴികുത്തിയ രണ്ട് പേര്‍ വിഷവായു ശ്വസിച്ചു മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മലയാളിയായ
മന്ത്രവാദിയാണ് വീടിന് പുറകിലെ പറമ്പില്‍ നിധിയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. 

തുടര്‍ന്ന്‌ കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്. 47 വയസ്സുകാരന്‍ രഘുപതിയും സാത്താങ്കുളം സ്വദേശി 19 വയസ്സുള്ള നിര്‍മ്മലുമാണ് മരിച്ചത്‌.

മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലന്‍ എന്നിവര്‍ ഗുരുതരാവസ്ഥയില്‍ പാളയംകോട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വീടിന് സമീപത്ത് നിന്ന് തലയോട്ടികളും മന്ത്രവാദത്തിനായുള്ള മറ്റു പല സാധനങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 

നരബലിയ്ക്കായുള്ള ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മലയാളിയായ മന്ത്രവാദിക്കായും തിരച്ചില്‍ നടക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com