അഞ്ച് കിലോ സ്വർണാഭരണം അണിഞ്ഞ് വോട്ട് ചോദിക്കാനിറങ്ങി; ആലങ്കുളത്തെ ഞെട്ടിച്ച് സ്ഥാനാർഥി
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 08:55 AM |
Last Updated: 31st March 2021 08:59 AM | A+A A- |
ഹരി നാടാർ പ്രചാരണത്തിനിടെ/ ഫേയ്സ്ബുക്ക്
തെങ്കാശി; കയ്യിലും കഴുത്തിലുമായി നിറയെ സ്വർണമണിഞ്ഞ് വോട്ടു ചോദിക്കാൻ എത്തി. അപൂർവ സ്ഥാനാർഥിയെ കാണാൻ നാട്ടുകാരും കൂട്ടമായി എത്തി. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാരാണ് സ്വർണത്തിൽ കുളിച്ചുവന്ന് തന്റെ മണ്ഡലത്തിലുള്ളവരെ ഞെട്ടിച്ചത്.
മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വർണമണിഞ്ഞാണ് ഹരി നാടാർ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വർണക്കടയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണു ഹരി. സിനിമക്കാർക്കുൾപ്പെടെ പണം പലിശയ്ക്കു നൽകുകയാണു ഇദ്ദേഹത്തിന്റെ തൊഴിൽ. സ്വർണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തിൽ നല്ല പങ്കും സ്വർണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി വ്യക്തമാക്കുന്നു.
നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമാണ് ഹരി നാടാരുടെ പക്കലുള്ളത്. നാടാർ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കൻ തമിഴ്നാട്ടിൽ സജീവമാണ്. അതിനാൽ വെറും ഗോൾഡ് മാൻ എന്ന പേരു നൽകി അദ്ദേഹത്തെ തള്ളിക്കളയാനാവില്ല.