ന്യൂഡല്‍ഹി: ഓക്സിജൻ തീർന്നതിനെത്തുടർന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ എട്ട് കോവിഡ‍് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ആശുപത്രിയിലെ ഒരു ഡോക്ടറും മരിച്ചവരിൽ ഉണ്ട്. ശനിയാഴ്ചയാണ് സംഭവം. മരിച്ചവരിൽ ആറ് പേർ ഐസിയുവിൽ ചികിത്സയിലിരുന്നവരും രണ്ട് പേർ വാർഡിലുമായിരുന്നു. ബത്ര ആശുപത്രിയിലെ ഗ്യാസ്ട്രോ യൂണിറ്റ് മേധാവി ഡോ. ആർകെ ഹിമതാനിയാണ് മരിച്ച ഡോക്ടർ.
ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത്. ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച 11.45 നാണ് ആശുപത്രിയിലെ ഓക്‌സിജന്‍ തീർന്നത്. എന്നാല്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തിയത് ഏകദേശം 1.30 ന് ആണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 230 തോളം രോഗികള്‍ക്ക് ഒരു മണിക്കൂർ 20 മിനിറ്റോളം ഓക്‌സിജന്‍ ലഭിച്ചില്ല. തലസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ സ്വന്തം ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ജീവന്‍ നഷ്ടമായെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. വലിയ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ വളരെ അത്യാവശ്യമാണെന്നും എല്ലാ ആശുപത്രികളും സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ വാദം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ