ന്യൂഡൽഹി:യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിലുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മികച്ച ചികിത്സയ്ക്കായി ഡൽഹിയിൽ എയിംസിൽ പ്രവേശിപ്പിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. ഇന്നലെയാണ് മധുര ജയിലിൽ നിന്ന് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്.
ഡെപ്യുട്ടി ജയിലറും മെഡിക്കൽ ഓഫീസറും ഉൾപ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾ അലട്ടുന്ന കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.
ശുചിമുറിയിൽ വീണതിനെ തുടർന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മധുര ജയിലിലെ മെഡിക്കൽ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡൽഹിയിലെ എയിംസിൽ നടത്തുമെന്നാണ് സൂചന.
20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മഥുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും ശുചിമുറിയിൽ പോലും പോകാനാകാത്ത അവസ്ഥയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു തുടർന്ന്
ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിലേക്കോ സഫ്ദർ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ