ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിനു പിന്നാലെ അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു. പാർട്ടി തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. ഗോഹ്പൂർ മണ്ഡലത്തിൽനിന്നും മത്സരിച്ച ബോറയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ഉത്പാൽ ബോറടോട് 29,294 വോട്ടുകൾക്കാണ് ബോറ തോറ്റത്.
കഠിനാധ്വാനം ചെയ്തെങ്കിലും ബിജെപിയും ആർഎസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാൻ കഴിഞ്ഞില്ലെന്ന് ബോറ രാജിക്കത്തിൽ പറയുന്നു.
ആസാമിൽ 126 അംഗ നിയമസഭയിൽ ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി. ബിജെപിക്കും സഖ്യകക്ഷികൾക്കും 75 സീറ്റുകളിൽ മേധാവിത്വമുണ്ട്. കോൺഗ്രസ് സഖ്യം 46 സീറ്റ് നേടിയപ്പോൾ ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ