വാക്‌സിന്‍ നയം പുനഃപരിശോധിക്കണം, അസമത്വം ഒഴിവാക്കാന്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം: സുപ്രീംകോടതി

കോവിഡ് വ്യാപനം തടയാന്‍ വാക്‌സിന്‍ നയം പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ വാക്‌സിന്‍ നയം പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവിലുള്ള വാക്‌സിന്‍ നയം ആരോഗ്യത്തോടെ ജീവിക്കാനുള്ള
ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.

വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. നിലവില്‍ രണ്ടു മരുന്നു നിര്‍മ്മാതാക്കള്‍ വ്യത്യസ്ത നിരക്കിലുള്ള വാക്‌സിന്‍ വില പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന് കുറഞ്ഞ വിലയാണ്. സംസ്ഥാനങ്ങള്‍ കൂടിയ വില നല്‍കി വാങ്ങണം. മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മരുന്നുനിര്‍മ്മാതാക്കളുമായി സമയവായത്തില്‍ എത്തേണ്ട അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍. വാക്‌സിന്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ 18നും 44നും ഇടയിലുള്ളവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഈ പ്രായപരിധിയില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായി നിരവധിപ്പേര്‍ ഉണ്ട്. ഇവര്‍ക്ക് വാക്‌സിന്‍ വില താങ്ങാന്‍ കഴിയണമെന്നില്ല. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കും. സൗജന്യമായും സബ്‌സിഡി നിരക്കിലും വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചേക്കാം. ഇതെല്ലാം രാജ്യത്ത് അസമത്വം സൃഷ്ടിക്കും. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് എന്ന് കണ്ട് കുത്തിവെയ്പ് നടത്താന്‍ തയ്യാറാവണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വാക്‌സിന്‍ നയത്തിലുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ല. എല്ലാവരും നേരിടുന്നത് സമാനമായ പ്രശ്‌നങ്ങളാണ്. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം വാക്‌സിന്‍ സൗജന്യമായി നല്‍കുമ്പോള്‍ 18നും 45നും ഇടയില്‍ പ്രായമായവരുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയാം. വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കാര്യത്തില്‍ സമവായത്തിന് സംസ്ഥാനം ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ യുക്തിപരമായി നോക്കിയാല്‍ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാക്‌സിനുകള്‍ സംഭരിക്കുകയാണ് വേണ്ടത്. വിലയുടെ കാര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ഒത്തുതീര്‍പ്പിന് കേന്ദ്രം ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com