അലഹബാദ്: ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നത് വംശഹത്യക്ക് സമമെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ കുറ്റമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.
ഓക്സിജൻ ലഭിക്കാതെ ലഖ്നൗ, മീററ്റ് ജില്ലകളിൽ കോവിഡ് രോഗികൾ മരിച്ചത് സംബന്ധിച്ച വാർത്തകൾ ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ പരാമർശം. ജനങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഓക്സിജൻ ലഭിക്കാതെ മരണങ്ങൾ സംഭവിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇത്രയും വലിയ പുരോഗതി ശാസ്ത്രം നേടിയ ഈ കാലത്ത് ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. തലച്ചോർ, ഹൃദയ ശസ്ത്രക്രിയകൾ വരെ നടക്കുമ്പോഴാണ് ഓക്സിജനില്ലാതെ ഇവിടെ മരണം സംഭവിക്കുന്നത്. ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങളിൽ ലഖ്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാർ അന്വേഷണം നടത്തണം.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ രണ്ട് മജിസ്ട്രേറ്റുമാരും ഓൺലൈനിൽ ഹാജരായി വിവരങ്ങൾ അറിയിക്കണം എന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സിദ്ധാർഥ് വർമ, ജസ്റ്റിസ് അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ