ഹൈദരാബാദ്: വാക്സിൻ തീർന്നതായി അറിയിച്ചതിന് പിന്നാലെ അരിശം മൂത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് നഴ്സിനെ മർദ്ദിച്ചു. തെലങ്കനായിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ രാജേഷ് (24) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ രാജേഷ് വാക്സിൻ കുത്തിവെയ്പ്പിന് എത്തിയത്. നേരത്തെ ഓൺലൈനിൽ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു യുവാവ് വന്നത്. എന്നാൽ യുവാവ് എത്തിയപ്പോഴേക്കും ആരോഗ്യ കേന്ദ്രത്തിലെ വാക്സിൻ സ്റ്റോക്ക് തീർന്നു. ഇക്കാര്യം നഴ്സ് യുവാവിനെ അറിയിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്.
ആദ്യം നഴ്സിനോടും മറ്റു ജീവനക്കാരോടും മോശമായ രീതിയിൽ സംസാരിച്ച യുവാവ് പിന്നാലെ മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചു. ജീവനക്കാർ ഇത് തടയാൻ ശ്രമിച്ചതോടെയാണ് നഴ്സിനെ ആക്രമിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവത്തിൽ കേസെടുക്കുകയും ടെക്കി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ നഴ്സിന്റെ മുഖത്ത് പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ