ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം നേരിടാൻ സജ്ജമാവാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇത് മുൻപിൽ കണ്ട് ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംഭരണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
കോവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടായാൽ അത് മുതിർന്നവരേക്കാൾ കുഞ്ഞുങ്ങളെയാണ് ബാധിക്കുക എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മുതിർന്നവരേക്കാൾ കുഞ്ഞുങ്ങൾക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാൽ അവർക്ക് സ്വയം ആശുപത്രിയിൽ പോവാൻ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവർക്ക് വേണം. അങ്ങനെ വരുമ്പോൾ കുഞ്ഞുങ്ങൾ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു.
ഓക്സിജൻ വിനിയോഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ കേന്ദ്രത്തേയും ഡൽഹി സർക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഇനി ഉത്തരവുണ്ടാവുന്നത് വരെ ഡൽഹിക്ക് 700 എടി ഓക്സിജൻ വിതരണം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ