പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക്, എംകെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം

ചെന്നൈ; പത്ത് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ അധികാരത്തിലേറാൻ ഒരുങ്ങി ഡിഎംകെ. മുഖ്യമന്ത്രിയായി എംകെ സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും. രാജ്ഭവനില്‍ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ്.

രണ്ട് വനിതകൾ ഉൾപെടെ 33 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവർണർ ബൻവാരിലാൽ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്. സ്റ്റാലിന്റെ മകൻ ഉദയനിധി ചെപ്പോക്ക് - തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയിൽ ഇല്ല. മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉൾപ്പെട്ട പട്ടിക ഇന്നാണ് സ്റ്റാലിൻ രാജ്ഭവന് നൽകിയത്. സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. 

പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകൻ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിർന്ന നേതാക്കാളായ കെഎൻ നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. വനിത, സാമൂഹിക ക്ഷേമ വകുപ്പ് ലഭിച്ച തൂത്തുകുടിയിൽ നിന്നുള്ള ഗീതാ ജീവൻ പട്ടികജാതി, പട്ടിക വർഗ ക്ഷേമ വകുപ്പ് ലഭിച്ച കയൽവിഴി ശെൽവരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ.

തമിഴ്നാട്ടിൽ വമ്പൻ വിജയമാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ നേടിയത്. 158 സീറ്റുകളിളിലാണ് ഡിഎംകെ സഖ്യം വിജയിച്ചത്. ഭരണകക്ഷിയായിരുന്നു അണ്ണാ ഡിഎംകെ 76 സീറ്റിൽ ഒതുങ്ങുകയായിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് ഡിഎംകെ മിന്നും വിജയത്തിലൂടെ അധികാരംപിടിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ അണ്ണാഡിഎംകെയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com