ഭുവനേശ്വർ: ലോക്ക്ഡൗൺ കാലത്ത് തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക പ്രഖ്യാപിച്ച് ഒഡിഷ. മുഖ്യമന്ത്രി നവീൻ പട്നായിക്ക് 60 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ ഒഡിഷയിലെ അഞ്ച് മെട്രോപൊളിറ്റൻ കോർപറേഷനുകൾ, 48 നഗരസഭകൾ, 61 നോട്ടിഫൈഡ് ഏരിയ കൗൺസിൽ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ തെരുവു പട്ടികൾ ഉൾപ്പെടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ്. തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ വളണ്ടിയർമാർ മുഖേന ഇത്തരം മൃഗങ്ങൾക്ക് ഭക്ഷണം നൽകും. കോർപറേഷനിൽ പ്രതിദിനം 20,000 രൂപ, നഗരസഭകളിൽ 5000, നോട്ടിഫൈഡ് ഏരിയ കൗൺസിലുകളിൽ 2000 രൂപ എന്നിങ്ങനെയാണ് ഭക്ഷണത്തിനായി പ്രതിദിനം ചെലവഴിക്കുന്ന തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ