ഡോക്ടറായ ഭർത്താവിനെ സംശയം; ഷോക്കടിപ്പിച്ച് കൊന്നു; 63കാരിയായ കോളജ് പ്രൊഫസർ അറസ്റ്റിൽ

ഡോക്ടറായ ഭർത്താവിനെ സംശയം; ഷോക്കടിപ്പിച്ച് കൊന്നു; 63കാരിയായ കോളജ് പ്രൊഫസർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: കുടുംബ വഴക്കിനെ തുടർന്ന് ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. ഡോ. നീരജ് പഥക് (65) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളജിൽ പ്രൊഫസറായ മമത പഥക്കിനെ (63)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിനൽകിയത്. ഇതിനു ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് മരണം ഉറപ്പുവരുത്തി.

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രൊഫസർ മരണ വിവരം പുറത്തറിയിച്ചത്. ഭർത്താവ് ഏറെ നാളായി അസുഖ ബാധിതനായിരുന്നുവെന്നാണ് പൊലീസിനോടും ഇവർ പറഞ്ഞത്. ഏപ്രിൽ 30ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ച നിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു. 

എന്നാൽ മരണം സംഭവിച്ച് രണ്ട് ദിവസമായെന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പൊലീസിൽ സംശയങ്ങളുണർത്തി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്.

ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കോളജ് പ്രൊഫസറായ പ്രതി നേരത്തെ ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഏക മകനോടൊപ്പമാണ് ദമ്പതിമാർ ഛത്തർപുരിൽ താമസിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com