ലഖ്നൗ: ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലെ ബല്ലിയ, ഗാസിപൂർ ജില്ലകളിൽ നിന്നായി ഗാംഗാ നദിയിൽ നിന്ന് മൃതദേങ്ങൾ കണ്ടെത്തി. 45 മൃതശരീരങ്ങളാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. കോവിഡ് രോഗികളുടെ മൃതദേങ്ങളാണ് ഇത്തരത്തിൽ നദിയിലൂടെ ഒഴുക്കി വിടുന്നത് എന്നാണ് സംശയം.
ബിഹാറിലെ ബക്സറിൽ ഗംഗയിൽ നിന്ന് 71 മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. യുപിയിലെ ബല്ലിയയിലെ ഉജിയാർ, കുൽഹാദിയ, ഭൗരലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി പ്രദേശവാസികൾ അറിയിച്ചത്. എത്ര മൃതദേഹങ്ങൾ എന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം വ്യക്തത വരുത്തിയിട്ടില്ല.
അതിനിടയിൽ മൃതദേഹങ്ങൾ ജലാശയങ്ങളിൽ തള്ളുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഗംഗയിലും അതിന്റെ പോഷക നദികളിലും മൃതദേഹങ്ങൾ വലിച്ചെറിയുന്നത് പ്രദേശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതും അപകടകരവുമാണെന്ന് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടർ പറഞ്ഞു.
മൃതദേഹങ്ങൾ പഴക്കം ചെന്നതാണെന്ന് യുപി പൊലീസ് പറയുന്നു. ബിഹാറിൽ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കി വിടുന്ന ആചാരമുണ്ട്. ഈ മൃതദേഹങ്ങൾ കാണുമ്പോൾ അവിടെ നിന്നുള്ളതാണെന്നാണ് സംശയിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹങ്ങൾ ആചാരപൂർവം സംസ്കരിക്കുമെന്ന് ഘാസിപൂർ ജില്ലാ കളക്ടർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ