വാഷിങ്ടൺ: ഇന്ത്യയിലെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ പങ്കാളിത്ത വാക്സിൻ ഉല്പാദനം എന്ന നിർദേശവുമായി അമേരിക്ക. കോവിഡ് വാക്സിൻ ആയ ജോൺസൺ ആൻഡ് ജോൺസന്റെ ഉല്പാദനം ഇന്ത്യയിലും നടത്താമെന്നാണ് യുഎസ് സർക്കാർ അറിയിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നിർമ്മാണം നടത്താനാണ് അമേരിക്ക ആലോചിക്കുന്നതെന്നാണ് സൂചന.
'ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന രീതിയിൽ എങ്ങനെ നിക്ഷേപം നടത്താമെന്ന് ഞങ്ങളുടെ വികസനസാമ്പത്തിക കോർപറേഷൻ ആലോചിക്കുകയാണ്. സ്വകാര്യമേഖലയിൽ ഇതുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഉത്പാദനത്തിന് പുറമെ ലൈസൻസിങ്, മൂലധനം എന്നീ കാര്യങ്ങളിലും ഒരു സർക്കാർ എന്ന രീതിയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണ്. യുഎസ് എംബസി ഉദ്യോഗസ്ഥനായ ഡാനിയേൽ ബി സ്മിത്ത് പറഞ്ഞു.
60 മില്യൺ ആസ്ട്രസെനക്ക കോവിഡ് വാക്സിൻ ഇന്ത്യക്ക് യുഎസ് എന്നാണ് കൈമാറുന്നതെന്ന കാര്യത്തിൽ തനിക്ക് വ്യക്തയില്ലെന്നും ഡാനിയേൽ അറിയിച്ചു. അസ്ട്രസെനക്ക വാക്‌സിൻ എത്രത്തോളം ഫലപ്രദമാണ് എന്നത് വ്യക്തമല്ലെന്നും അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഇതുവരെ ആസ്ട്രസെനക്കയുടെ വാക്‌സിന് അനുമതി നൽകിയിട്ടില്ലെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ