ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. ഒൻപതോളം നിർദേശങ്ങളാണ് കത്തിലുള്ളത്. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ പന്ത്രണ്ടോളം പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് കത്ത് നൽകിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണ വിധേയമാക്കണം എങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പലതും ചെയ്തേ മതിയാവൂ എന്ന് കത്തിൽ ആവശ്യപ്പെടുന്നു. രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്ര സർക്കാർ വാക്സിൻ സംഭരിക്കണം. സൗജന്യവും സാർവത്രികവുമായ വാക്സിൻ കുത്തിവയ്പ്പ് നടത്തണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.
പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാണിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ അവഗണിച്ചതിനെ തുടർന്നാണ് കത്തയച്ചിരിക്കുന്നത്. തദ്ദേശിയമായ വാക്സിൻ ഉൽപാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം. പുതിയ പാർലമെന്റ് ഉൾപ്പെടെയുള്ള സെൻട്രൽ വിസ്ത പദ്ധതി നിർത്തി വെക്കണം. ഇതിനായി മാറ്റിവെച്ച പണം ഓക്സിജനും വാക്സിൻ സമാഹരണത്തിനുമായി ചിലവിടണം. ടെ
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്ക് 6000 രൂപ വീതം നൽകണം. അരിയും മറ്റ് സാധനങ്ങളും ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് അവയെല്ലാം സൗജന്യമായി നൽകണം എന്നും കത്തിൽ പറയുന്നു. ആം ആദ്മി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും കത്തിൽ ഒപ്പുവെച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ