ഘാസിപുര്‍: ''ഭീതിജനകമായ കാഴ്ചയാണത്. ജഢങ്ങള്‍ അവിടവിടെ പൊങ്ങിക്കിടക്കുന്നു. ചിലതെല്ലാം കടവുകളില്‍ അടിഞ്ഞിട്ടുണ്ട്. ദുര്‍ഗന്ധമാണെങ്കില്‍ അസഹ്യവും.'' - ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടതിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയോട് വിവരിക്കുകയാണ് ഘാസിപുരിലെ അഖണ്ഡ്. ഇന്നു രാവിലെയും ഘാസിപുരിലെ കടവുകളില്‍ മൃതശരീരങ്ങള്‍ അടിഞ്ഞതായി അഖണ്ഡ് പറയുന്നു.
ചൊവ്വാഴ്ചയാണ് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി വാര്‍ത്ത വന്നത്. യുപി അതിര്‍ത്തിയോടു ചേര്‍ന്ന ബിഹാര്‍ പ്രദേശമായ ബുക്‌സറിലായിരുന്നു അത്. യുപിയില്‍നിന്ന ഒഴുകിവന്നതാവാം മൃതദേഹങ്ങള്‍ എന്നായിരുന്നു നിഗമനം. ഇതിനെത്തുടര്‍ന്ന് ബിഹാര്‍ അതിര്‍ത്തിയില്‍ പലയിടത്തും വലകള്‍ സ്ഥാപിക്കുകയും ചെയ്തു.
ബുക്‌സറിനു പിന്നാലെ യുപിയില്‍നിന്നു തന്നെ പലയിടത്തും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഘാസിപുരില്‍ കഴിഞ്ഞ ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എത്ര ശരീരങ്ങള്‍ കണ്ടെത്തിയെന്നതില്‍ അധികൃതര്‍ തന്നെ പല കണക്കാണ് പറയുന്നത്. എന്നാല്‍ നദിയൊഴുക്കിന്റെ എല്ലാ ദിശയിലും ശരീരങ്ങള്‍ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
''കുറച്ചുനാളായി അവ നദിയില്‍ ഒഴുകുന്നു എന്നാണ് തോന്നിച്ചത്. നാലോ അഞ്ചോ ദിവസമായിട്ടുണ്ടാവും. ചണ്ഡോലി ദിശയില്‍നിന്നാണ് വന്നതെന്നാണ് തോന്നുന്നത്'- അഖണ്ഡ് പറയുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ആണോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. ശ്മശാന ഘട്ടങ്ങളില്‍ കോവിഡ മൃതദേഹങ്ങള്‍ ഏറിയപ്പോള്‍ മറ്റു സാധാരണ മരണങ്ങളുടെ സംസ്‌കാരം ഇങ്ങനെയായതാവാം എന്ന സംശയവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഗംഗാതീരത്ത് സംസ്‌കരിക്കുക എന്നത് ഉത്തരേന്ത്യയില്‍ പല വിഭാഗങ്ങളുടെയും ആചാരവും രീതിയുമാണ്.
ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടതിനു പിന്നാലെ യുപിയിലെ ഉന്നാവോയില്‍ തീരത്തു മറവു ചെയ്ത നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും ജനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരിലും ആശങ്ക വിതച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ