ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ 244 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ ഞായറാഴ്ച മാത്രം 50 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായും ഐഎംഎയുടെ റിപ്പോർട്ടിൽ പറയുന്നു.
736 ഡോക്ടർമാരാണ് കഴിഞ്ഞ വർഷം ആദ്യമുണ്ടായ തരംഗത്തിൽ മരിച്ചത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ച ഡോക്ടർമാരുടെ എണ്ണം ആയിരത്തിൽ അധികമാണെന്ന് ഐഎംഎ പറയുന്നു. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ബീഹാറിലാണ്, 69 മരണം. ഉത്തർപ്രദേശിൽ 34 ഡോക്ടർമാരും ഡൽഹിയിൽ 27 ഡോക്ടർമാരും മരിച്ചു. ഇവരിൽ മൂന്ന് ശതമാനം മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്.
26കാരനായ അനസ് മുജാഹിദ്ദീൻ ആണ് രാജ്യത്ത് മരിച്ച ഡോക്ടർമാരിൽ ഏറ്റവും പ്രായം കുറഞ്ഞത്. ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറായിരുന്ന അനസ് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് ആയിരത്തിലധികം ഡോക്ടർമാരാണ് എന്നതാണ് ഔദ്യോഗിക കണക്ക് എങ്കിലും യഥാർഥ കണക്കുകൾ ഇതിലും കൂടിയേക്കാം എന്നും ഐഎംഎ പറയുന്നു. ഐഎംഎയിൽ അംഗങ്ങളായ 3.5 ലക്ഷം ഡോക്ടർമാരുടെ കണക്കുകളാണ് ഇവരുടെ പക്കലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ