കൊൽക്കത്ത: നാരദ കേസിൽ അറസ്റ്റിലായ രണ്ട് മന്ത്രിമാർ ഉൾപ്പെടെ നാല് നേതാക്കൾക്ക് ലഭിച്ച ജാമ്യം അർധരാത്രി കേസ് പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. നാല് പേരേയും കൊൽക്കത്ത ഹൈക്കോടതി റിമാൻഡ് ചെയ്തു. സിബിഐ കോടതിയാണ് ഇവർക്ക് നേരത്തെ ജാമ്യം അനുവദിച്ചത്.
ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി എന്നീ മന്ത്രിമാരാണ് അറസ്റ്റിലായത്. അറസ്റ്റിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിലെത്തിയ മമതാ ബാനർജി തന്നേയും അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചു. സിബിഐ ഹർജി അർധ രാത്രിയിൽ പരിഗണിച്ചാണ് കൊൽക്കത്ത ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്.
സിബിഐ ഓഫീസിന് നേരെ തൃണമൂൽ പ്രവർത്തകരുടെ ആക്രമണമുണ്ടായി. സംസ്ഥാനത്ത് അരാജകത്വമാണ് നിലനിൽക്കുന്നതെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കൽപ്പിക പ്രതിനിധികൾ എന്ന നിലയിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ