കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് കോവാക്‌സിനേക്കാള്‍ ഫലപ്രാപ്തി: ഐസിഎംആര്‍ 

ഇടവേള നീട്ടിയത് ഒന്നാമത്തെ ഡോസിന്റെ ശക്തി വര്‍ധിക്കാനും കൂടുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്നാണ്‌ കണ്ടെത്തല്‍
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മരുന്നുനിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് മറ്റൊരു പ്രമുഖ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. അതുകൊണ്ടാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്.

ഇടവേള നീട്ടിയത് ഒന്നാമത്തെ ഡോസിന്റെ ശക്തി വര്‍ധിക്കാനും കൂടുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകുമെന്നാണ്‌ കണ്ടെത്തല്‍. തുടര്‍ന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കുന്നത് മികച്ച ഫലമാണ് നല്‍കുക എന്ന് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നു.

അടുത്തിടെയാണ് കോവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. ആറു മുതല്‍ എട്ടാഴ്ച വരെയാണ് നേരത്തെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്ച വരെയായി നീട്ടിയത്. 

എന്നാല്‍ കോവാക്‌സിന്റെ കാര്യം മറിച്ചാണ്. ഒന്നാമത്തെ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ല. പൂര്‍ണ പ്രതിരോധശേഷി ലഭിക്കണമെങ്കില്‍ ഉടന്‍ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണം. അതുകൊണ്ടാണ് രണ്ടാമത്തെ ഡോസ് നാലാഴ്ച കഴിഞ്ഞാല്‍ എടുക്കണമെന്ന മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്താത്തതെന്നും ബല്‍റാം ഭാര്‍ഗവ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com