സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

കോവിഡ്; നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുത്; സുപ്രീം കോടതി

കോവിഡ്; നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുത്; സുപ്രീം കോടതി

ന്യൂഡൽഹി: ഹൈക്കോടതികൾ അപ്രായോ​ഗിക ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. ഉത്തർപ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്‌സിജൻ കിടക്കകൾ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ട‌ിക്കാട്ടിയാണ് പരമോന്നത കോടതിയുടെ പരാമർശം. ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.  

യുപിയിലെ എല്ലാ ഗ്രാമങ്ങളിലും രണ്ട് ഐസിയു ആംബുലൻസുകൾ വീതമുണ്ടെന്ന് ഒരു മാസത്തിനകം ഉറപ്പാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ ഉത്തരവുകൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപ്പാക്കാൻ കഴിയുന്ന ഉത്തരവുകൾ മാത്രമെ ഹൈക്കോടതികൾ പുറപ്പെടുവിക്കാവൂ എന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്. 

ജസ്റ്റിസുമാരായ വിനീത് സരൺ, ബിആർ ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. അതേസമയം ഹൈക്കോടതി നടത്തിയ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമർശം നീക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതി നടത്തിയ പരാമർശം ഉപദേശം എന്ന നിലയിൽ എടുത്താൽ മതിയെന്ന് ബഞ്ച് നിർദ്ദേശിച്ചു.

യു.പിയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് നേരത്തെ ദൈവത്തിന്റെ കാരുണ്യം എന്ന പരാമർശം നടത്തിയത്. ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിദ്ധാർഥ് വർമ്മ, അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബഞ്ച് പരാമർശം നടത്തിയത്. കോവിഡ് രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു ഇത്. ഉത്തർപ്രദേശിലെ എല്ലാ നഴ്‌സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്‌സിജൻ കിടക്കകൾ സജ്ജീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതി 

എന്നാൽ 'ദൈവത്തിന്റെ കാരുണ്യം' എന്ന പരാമർശം ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് യുപി സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, ജനങ്ങളുടെ കാര്യത്തിൽ കടുത്ത ആശങ്ക ഉള്ളതുകൊണ്ടാണ് ഹൈക്കോടതി അത്തരം പരാമർശങ്ങൾ നടത്തിയതെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഉത്തരവായി കാണേണ്ടതില്ല, ഉപദേശം എന്ന നിലയിൽ സ്വീകരിച്ചാൽ മതിയെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com