കോയമ്പത്തൂർ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായി നിൽക്കെ മഹാമാരിയിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു യാഗം. നഗരത്തിലെ ഇരുഗൂരിനു സമീപം 108 ശക്തിപീഠങ്ങളിൽ 51ാമത്തേതെന്നറിയപ്പെടുന്ന കാമാക്ഷിപുരി മഠത്തിലെ ക്ഷേത്രത്തിലാണു കൊറോണ ദേവിയുടെ ഒന്നര അടി ഉയരമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്. 48 ദിവസത്തെ യാഗമാണ് നടത്തുന്നത്.
നഗരത്തിൽ മുൻപ് പ്ലേഗ് പടർന്നപ്പോൾ ജനം അവിടെയാണു പ്രാർഥന നടത്തിയത് എന്നും ഇവർ അവകാശപ്പെടുന്നു. കൊറോണ ദേവിയുടെ ക്ഷേത്രത്തിൽ ദിവസവും പകൽ 11മുതൽ ഉച്ചയ്ക്കു 12 വരെയാണു യാഗപൂജകൾ. കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കേണ്ടതിനാൽ മഠത്തിലെ ജീവനക്കാരെ മാത്രമാണു യാഗസ്ഥലത്തേക്കു പ്രവേശിപ്പിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ ജനം സർക്കാർ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു മഠം പുറത്തിറക്കിയ വിഡിയോയിൽ മഠാധിപതി ശിവലിംഗേശ്വര സ്വാമികൾ ആവശ്യപ്പെടുന്നു. വർഷങ്ങൾക്കു മുൻപു വസൂരി, പ്ലേഗ്, കോളറ എന്നിവ പടർന്നുപിടിച്ചപ്പോൾ പൂർവികർ ദൈവങ്ങളെയും വേപ്പുമരങ്ങളെയും ആരാധിച്ചിരുന്നതായും അത്തരത്തിൽ ആരാധന നടത്തിയ ഭാഗങ്ങൾ പിന്നീടു ക്ഷേത്രങ്ങളായി മാറിയെന്നും മഠം അധികൃതർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ