വാക്‌സിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വേണ്ട; നിലപാട് അറിയിച്ച് ഡല്‍ഹി സര്‍ക്കാര്‍ 

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ നടത്തുന്നത് ആലോചിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നിലപാട് അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് പരീക്ഷ നടത്തിയാല്‍ അത് വലിയ തെറ്റായി മാറുമെന്നും ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പരീക്ഷ ഉപേക്ഷിക്കരുത് എന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും യോഗത്തിലെടുത്തത്. കോവിഡ് വ്യാപനം അതിരൂക്ഷമായ ഘട്ടത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുന്‍പ് തീരുമാനിക്കുകയായിരുന്നു.ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.

സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങള്‍ക്ക്. എന്നാല്‍ ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുക എന്ന നിര്‍ദ്ദേശവുമുണ്ട്. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ വൈകുമ്പോള്‍ നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണം എന്ന വിലയിരുത്തലുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com