കൊൽക്കത്ത: ഒഡീഷയെയും പശ്ചിമ ബംഗാളിനെയും പിടിച്ചുകുലുക്കിയ യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിനു സമീപം ന്യൂനമര്‍ദ്ദമായി തുടരുകയാണ്.
ഇന്നലെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡീഷയിലെ ദംറ തുറമുഖത്തിനും ബലാസോറിനും ഇടയില്‍കൂടിയാണ് യാസ് കരയില്‍ പ്രവേശിച്ചത്. ന്യൂനമര്‍ദ്ദം ദുർബലമായിട്ടില്ലാത്തതിനാൽ ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത 12 മണിക്കൂറിൽ ന്യൂനമർദത്തിന്റെ ശക്തി കുറയും. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് ഒഡീൽ മുഖ്യമന്ത്രി വ്യക്തമാക്കി. 155 കിമീ വേഗതയിൽ വരെ കാറ്റ് വീശിയതായാണ് കണക്കാക്കുന്നത്. അഞ്ച് മരണം സ്ഥിരീകരിച്ചു. വെസ്റ്റ് ബംഗാളിൽ 1100 ഗ്രാമങ്ങളിൽ പ്രളയമുണ്ടായി. അൻപതിനായിരത്തോളം ആളുകൾക്ക് വീട് നഷ്ടമായതായാണ് റിപ്പോർട്ട്.
മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്നലെ മുതൽ തുടരുകയാണ്. മൂന്ന് ലക്ഷം വീടുകൾക്ക് കേടു പറ്റുകയോ തകരുകയോ ചെയ്തെന്ന് മമത പറഞ്ഞു. ബാലസോറിനും ധമ്രയ്ക്കും ഇടയ്ക്ക് പലയിടത്തും തിരമാലകൾ നാലുമീറ്റർ വരെ ഉയർന്നു. ധമ്രയിലും ഭദ്രകിലും ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലായി. തീരത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരെ ഒഡീഷ ഒഴിപ്പിച്ചിരുന്നു. മരം വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മെദിനിപ്പുരിലെ ദിഗയിൽ കടൽക്ഷോഭത്തെ തുടർന്ന് തീരുത്തുള്ളവരെയാകെ ഒഴിപ്പിച്ചു. 11 ലക്ഷം പേരെയാണ് പശ്ചിമ ബംഗാൾ മാത്രം ഒഴിപ്പിച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ