ലക്ഷ്യം പ്രതിദിനം ഒരു കോടി പേര്‍ക്ക് കുത്തിവയ്പ്, നാലു വാക്‌സിനുകള്‍ കൂടി ഉടന്‍; കേന്ദ്രസര്‍ക്കാര്‍ 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡോ. വിനോദ് കെ പോള്‍/ഫയല്‍
ഡോ. വിനോദ് കെ പോള്‍/ഫയല്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ നാലു വാക്‌സിനുകള്‍ കൂടി ലഭിക്കും. ഇതുസംബന്ധിച്ച നടപടികള്‍ അതിവേഗം മുന്നോട്ടുപോകുന്നതായും നീതി ആയോഗ് അംഗം ഡോ. വിനോദ് കെ പോള്‍ പറഞ്ഞു. 

കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 25 ശതമാനം സംസ്ഥാനങ്ങള്‍ സംഭരിക്കും. ഇതിന് പുറമേ നാലു വാക്‌സിനുകള്‍ക്ക് കൂടി രാജ്യത്ത് വൈകാതെ അടിയന്തര അനുമതി നല്‍കുമെന്നും വി കെ പോള്‍ പറഞ്ഞു.

രാജ്യത്തെ വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ ശേഷിയെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് അറിയാം. പുതിയ വാക്‌സിന്‍ നയം അനുസരിച്ച് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രത്തിനാണ്. ഇത് സൗജന്യമായാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ശേഷിക്കുന്ന 50 ശതമാനം നല്‍കാന്‍ പ്രത്യേക ചാനലിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും വാക്‌സിന്‍ വാങ്ങി വിതരണം ചെയ്യാം. പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന വാക്‌സിന്‍ ആര്‍ക്കെല്ലാം നല്‍കണമെന്നതിനെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും വി കെ പോള്‍ പറഞ്ഞു.

വാക്‌സിന്‍ വിതരണം നിര്‍ത്തി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. വാക്‌സിന്‍ ലഭ്യതയാണ് പ്രശ്‌നം. ഒരു ദിവസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ആഴ്ചകള്‍ക്കുള്ളില്‍ ഇത് സാധ്യമാകും. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ തുടരുകയാണ്. ഒരു ദിവസം 43 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മൂന്നാഴ്ചക്കകം ഇത് പ്രതിദിനം 73 ലക്ഷം എന്ന തലത്തിലേക്ക് ഉയര്‍ത്തും. തുടര്‍ന്ന്് ഒരു കോടിയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com