ശമ്പളം മതിയാവുന്നില്ല; യുവ എന്‍ജിയര്‍ 56 പേരുടെ സ്വര്‍ണമാലകള്‍ തട്ടിപ്പറിച്ചു; ലക്ഷങ്ങള്‍ വിലവരുന്ന ഫ്ലാറ്റും ആഢംബരക്കാറും വാങ്ങി; 27കാരന്‍ അറസ്റ്റില്‍

56 പേരുടെ ചെയിന്‍ തട്ടിപ്പറിച്ച കേസില്‍ 27കാരനായ ഉമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാസിക്: ശമ്പളം കുറവായതിന്റെ പേരില്‍ മാലതട്ടിപ്പറിക്കല്‍ പതിവാക്കിയ യുവ എന്‍ജിനിയര്‍ അറസ്റ്റില്‍. മഹരാഷ്ട്രയിലെ നാസിക് സ്വദേശിയായ 27കാരന്‍ ഉമേഷ് പാട്ടീലാണ് അറസ്റ്റിലായത്. ഇയാള്‍ 56 പേരുടെ സ്വര്‍ണമാലകള്‍ തട്ടിപ്പറി്ച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാലകള്‍ വിറ്റ് ഇയാള്‍ ആഢംബരജീവിതം നയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

2015ല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ഇയാള്‍ ഒരു കരാറുകാരനൊപ്പം ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ഇയാള്‍ തൃപ്തനല്ലായിരുന്നു. അതേതുടര്‍ന്നാണ് മാല തട്ടിപ്പറിക്കല്‍ ഇയാള്‍ പതിവാക്കിയത്. ഇതിനായി ഉമേഷ് തുഷാര്‍ എന്നയാളെയും ഒപ്പം കൂട്ടി. ഇരുവരും ചേര്‍ന്ന് ഇരുപത് പേരുടെ മാല മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. 2020 നവംബറോടെ ഉമേഷ് തുഷാറുമായുള്ള ബന്ധം അവസാനിപ്പിച്ചു. അതിന് ശേഷം ഉമേഷ് 36 പേരുടെ മാല തട്ടിപ്പറിച്ചതായും പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 21ന് ഉമേഷ് ബൈക്ക് വളരെ സാവാധാനം ഓടിച്ചുപോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ഇയാളെ പിന്തുടര്‍ന്നു. സ്വര്‍ണമാല ധരിച്ച് നടന്നുപോകുന്ന സ്ത്രീയെ കണ്ടതിന് പിന്നാലെ ഇയാള്‍ ബൈക്ക് യൂടേണ്‍ എടുത്തു. പിന്തുടര്‍ന്ന പൊലീസ് വാഹനം ഉമേഷിന്റെ വണ്ടിയില്‍ ഇടിപ്പിച്ചു. മൂവരും വണ്ടിയില്‍ നിന്ന് തെറിച്ച് വീണെങ്കിലും പൊലീസ് പ്രതിയെ പിടികുടി. ഉമേഷ് രണ്ട് ജാക്കറ്റ് ധരിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മുകളിലെ ജാക്കറ്റ് അഴിച്ചുമാറ്റിയപ്പോള്‍ പ്രതിയുടെ തോളില്‍ ഒരു ബാഗ് കണ്ടെത്തി.  അതില്‍ ഒരു നമ്പര്‍ പ്ലേറ്റും സ്‌ക്രൂവുമാണ് ഉണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ നമ്പര്‍ പ്ലേറ്റ് മാറ്റിയിടുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയും 25 സ്വര്‍ണമാലകളും പൊലീസ് കണ്ടെടുത്തു. സ്വര്‍ണത്തിന് വിലകൂടാനായി കാത്തിരിക്കുന്നത് കൊണ്ടാണ് ഇവ വില്‍ക്കാതിരുന്നെതെന്നും പൊലീസ് പറഞ്ഞു. കട്ടെടുത്ത സ്വര്‍ണം വിറ്റ് ഇയാള്‍ 48 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ലാറ്റും കാറും വാങ്ങിയിരുന്നു. ഇയാളുടെ അക്കൗണ്ടില്‍ 20 ലക്ഷം രൂപയും ഉണ്ടായിരുന്നു. ഉമേഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ഇയാളുടെ സഹായിയായ തുഷാറിനെയും പിടികൂടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com