കടം വാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; ഉറങ്ങിക്കിടന്ന രണ്ടുപേരെ കൂത്തിക്കൊലപ്പെടുത്തി പ്രതികാരം; രണ്ടുപേര്‍ അറസ്റ്റില്‍

അന്‍പത് രൂപയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അന്‍പത് രൂപയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ ഹസ്രത്ത് നിസാമൂദ്ദീന്‍ പ്രദേശത്താണ് ഉറങ്ങിക്കിടന്ന രണ്ടുപേരെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മയൂര്‍ തോമസ്, ലോകേഷ് ബഹദൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

മരിച്ചവര്‍ക്ക് കഴുത്തില്‍ അഞ്ചോ, ആറോ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ജഗ്നു, സോനു എന്നിവരാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ ഹസ്രത്ത് നിസാമൂദ്ദീനിലെ മസ്ജിദ് റോഡിലെ നടപ്പാതയിലാണ് കിടന്നിരുന്നത്.

രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ട് പേരും കഴിഞ്ഞ ദിവസം തന്നില്‍ നിന്ന് അന്‍പത് രൂപ കടംവാങ്ങിയിരുന്നെന്നും അത് തിരികെ തന്നിരുന്നില്ലെന്നും പ്രതികളിലൊരാളായ ജഗ്നു പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോള്‍ ഇവര്‍ അപമാനിച്ചതായും പ്രതികള്‍ പറഞ്ഞു. തിങ്കളാഴ്ച പണം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മറ്റുള്ളവരുടെ മുന്നില്‍വച്ച ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് രണ്ടുപേരുമെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന തോമസിനെയും ലോകേഷിനെയും നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി ഇവരെ എയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com