പഞ്ചാബില്‍ സഖ്യമില്ല; 117 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ പറഞ്ഞു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അശ്വനി ഇക്കാര്യം വ്യക്തമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിക്കാന്‍ ബിജെപി. ആകെയുള്ള 117 സീറ്റിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ പറഞ്ഞു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അശ്വനി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

2017ലെ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. 77 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍, ബിജെപി സഖ്യം 15 സീറ്റിലൊതുങ്ങി. ഇതില്‍ മൂന്ന് സീറ്റായിരുന്നു ബിജെപിയുടെ സംഭാവന. 20 സീറ്റ് നേടിയ എഎപിയാണ് മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നുവന്നത്. 

കര്‍ഷക പ്രക്ഷോഭം,തെറ്റിപ്പിരിഞ്ഞ സഖ്യം

വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ, ശിരോമണി അകാലിദള്‍ ബിജെപി സഖ്യം അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനവും രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 

പുറത്തുവന്ന സര്‍വെകള്‍ പ്രകാരം, പഞ്ചാബില്‍ എഎപിയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നടക്കുന്ന ഉള്‍പ്പോര് മുതലെടുത്ത് നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. 

അതേസമയം, പുതിയ പാര്‍ട്ടി രൂപീകരിച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയ്‌ക്കൊപ്പം കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് എല്ലാ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com