മുംബൈ: ഡിജിറ്റൽ പണമിടപാട് ഇന്ന് ഇന്ത്യയിൽ സർവ സാധാരണമാണ്. പണം കൈമാറാൻ ആളുകൾ ഓൺലൈൻ ആപ്പുകൾ കൂടുതലായി ആശ്രയിക്കുന്നു. അത്തരമൊരു കൗതുകമുള്ള വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
നേർച്ചയ്ക്കായി കൊണ്ടു നടക്കുന്ന ഒരു കാളയാണ് ഇവിടെ താരം. യുപിഐ സ്‌കാനിങ് കോഡ് തലയിൽ തൂക്കിയ കാളയാണ് വീഡിയോയിലുള്ളത്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ഗംഗിരെദ്ദു എന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തരം കാളകൾ എല്ലാ വീടുകളിലുമെത്തുന്നത്.
നേർച്ചകൾ സ്വീകരിക്കുന്നതിനാണ് തലയിൽ ക്യുആർ കോഡുമായി കാള നടക്കുന്നത്. കാളയ്ക്ക് ആളുകൾ നേർച്ചപ്പണം നൽകുന്നത് ഈ കോഡ് സ്‌കാൻ ചെയ്താണ്.
ആചാരം അനുസരിച്ച് ഒരു പ്രത്യേക ഗോത്ര വർഗത്തിൽപെട്ട പുരുഷൻമാർ അലങ്കരിച്ച കാളക്കാപ്പം വീടുകളിലെത്തി പാട്ടുപാടി വീട്ടുകാരെ രസിപ്പിക്കും. കാളയുടെ അനുഗ്രഹം സ്വീകരിച്ച് പണമോ മറ്റു വസ്തുക്കളോ ദാനം ചെയ്താൽ ഭാഗ്യം വന്നുചേരുമെന്നാണ് വിശ്വാസം. ദസറ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളിൽ ഗംഗിരെദ്ദു നടത്താറുണ്ട്.
ക്യുആർ കോഡുമായി നടക്കുന്ന കാളയുടെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യയിൽ ഡിജിറ്റൽ പേയ്മന്റുകൾ വലിയ തോതിൽ നടക്കുന്നതിന് ഇതിൽ കൂടുതൽ തെളിവു വേണോ?'- വീഡിയോ പങ്കിട്ട് ആനന്ദ് മഹീന്ദ്ര കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ