ന്യൂഡൽഹി: ചിത്രക്കൂട് ബലാത്സംഗക്കേസിൽ മുൻ ഉത്തർപ്രദേശ് മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം തടവ്. കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവർക്കും കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മകളെയും പീഡിപ്പിക്കാൻ തുനിഞ്ഞതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കേസിൽ വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ് ( പിന്റു), ചന്ദ്രപാൽ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വേറുതേ വിട്ടു.
അഖിലേഷ് സർക്കാരിൽ അംഗമായിരുന്ന ഗായത്രി പ്രജാപതി ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 2014 മുതൽ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. 2017 മാർച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ