അഗർത്തല: ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് അറസ്റ്റ്. മതസ്പർധ വളർത്തൽ ഉൾപ്പടെയുളള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
റിപ്പോർട്ട് ചെയ്ത ശേഷം ഡൽഹിയിലേക്ക് തിരിച്ചുപോകാൻ തയ്യാറാടെക്കുന്നതിനിടെയാണ് ഹോട്ടലിലെത്തി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.‘കഴിഞ്ഞ ദിവസം രാത്രം 10.30ഓടെയാണ് പൊലീസുകാർ ഹോട്ടലിലേക്ക് എത്തിയത്. എന്നാൽ അവർ ഞങ്ങളോട് ഒന്നും തന്നെ പറഞ്ഞില്ല. 5.30യ്ക്ക് മുറി ഒഴിയാൻ തയാറാകുമ്പോഴാണ് ഞങ്ങൾക്കെതിരെ കേസുണ്ടെന്നും ധർമനഗർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനെക്കുറിച്ചും പറയുന്നത്.’– സ്വർണ ഝാ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം എഫ്ഐആറിന്റെ കോപ്പിയും സ്വർണ പങ്കുവച്ചു. ‘ഞങ്ങൾ തലസ്ഥാനമായ അഗർത്തലയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ ഇവിടെനിന്നും ഞങ്ങളെ പോകാൻ അനുവദിക്കുന്നില്ല. ഹോട്ടലിന് ചുറ്റും 16–17 പൊലീസുകാർ ഉണ്ട്.’– സമൃദ്ധി ട്വിറ്ററിൽ കുറിച്ചു.
ഒക്ടോബർ 26ന് ബംഗ്ലദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്‌ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്‌ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.
FIR
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ