രാജ്യത്ത് പുതിയതരം ഫംഗസ് ബാധ; രണ്ടുപേര്‍ മരിച്ചു

ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതരം ഫംഗസ്ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ  പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്.

2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചില്ല. ഒരുമാസത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ആന്റിബയോട്ടിക്‌സ്, ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് റിേേപ്പാര്‍ട്ട് പറയുന്നു.

ശ്വാസതടസ്സം, പനി, ചുമ എന്നി ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ രോഗിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ കൊണ്ട് യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ആന്റിബയോട്ടിക്‌സ്, ആന്റിഫംഗല്‍ മരുന്നുകള്‍ നല്‍കിയെങ്കിലും വിവിധ അവയവങ്ങള്‍ക്ക് ഉണ്ടായ തകരാറിനെ തുടര്‍ന്ന് രണ്ടാമത്തെ രോഗിയും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com