'ഒരു തെറ്റും ചെയ്തിട്ടില്ല; കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവുന്നില്ല'; ലൈംഗിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകനും ആത്മഹത്യ ചെയ്തു

ലൈംഗികപീഡനത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ദിവസങ്ങള്‍ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ കാരൂരില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ദിവസങ്ങള്‍ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. ഗണിത അധ്യാപകനായ 42കാരന്‍ ശരവണനാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ ആവാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും എല്ലാവരും തന്നെ വേട്ടയായാടിയതായും ഇത് തനിക്ക് നാണക്കേടുണ്ടാക്കിയതായും അധ്യാപകന്റെ അത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് 17കാരിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്. ലൈംഗികപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുന്ന അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണമെന്ന കുറിപ്പെഴുതിയാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. തന്റെ മരണത്തിന് കാരണമായ ആളുടെ പേര് പറയാന്‍ തനിക്ക് ഭയമാണ്. ഭൂമിയില്‍ വളരെക്കാലം ജീവിക്കാനും മറ്റുള്ളവരെ സഹായിക്കാനും താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ ഈ ലോകം വിട്ടുപോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. എന്നാല്‍ പലരും കുട്ടിയുടെ അധ്യാപകനായ ശരവണനെ സംശയിച്ചിരുന്നു. ഇത് അധ്യാപകന്റെ ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ് പറയുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ അധ്യാപകരെയും ജീവനക്കാരെയും പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ശരവണനെയും പൊലീസ് ചോദ്യം ചെയ്തു. ഇത് അധ്യാപകനെ ഏറെ മാനസികമായി ബുദ്ധിമുട്ടിച്ചതായും ജീവനൊടുക്കാന്‍ കാരണമായെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അധ്യാപകന് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ശരവണന്‍ ട്രിച്ചിയിലെ ഭാര്യ വീട്ടില്‍ ആത്മഹത്യ ചെയ്തത്. താന്‍ തെറ്റുകാരനല്ലെന്നും കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പഠിക്കണമെന്ന് പറഞ്ഞ് കുട്ടികളോട് ദേഷ്യപ്പെട്ടതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശരവണന്റെ കുറിപ്പിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com