ഭോപാല്‍: പീഡനത്തിന് ഇരയായി പ്രസവിച്ച കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയായ 15 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് പെൺകുട്ടി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
പീഡനത്തിനിരയായ 15-കാരി ഒക്ടോബര്‍ 16-നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞദിവസം സുഖമില്ലെന്ന് പറഞ്ഞ് കുഞ്ഞുമായി പെൺകുട്ടി ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടി സമ്മതിച്ചത്.
ഗ്രാമത്തിലെ 17-കാരനുമായി 15-കാരി അടുപ്പത്തിലായിരുന്നു. ഓഗസ്റ്റ് മാസത്തിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്
പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതോടെ 17-കാരനുമായുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 17 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ഇതിനിടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഒക്ടോബര്‍ 16-ന് പ്രസവിച്ചു. നവംബര്‍ അഞ്ചിനാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു. ലൈംഗികപീഡനത്തിനിരയായി ഗര്‍ഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ