ഓടുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ കാമുകിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു; യുവാവിന് പത്തുവര്‍ഷം കഠിനതടവ് 

2017ലാണ് കേസിനാസ്പദമായ സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ കാമുകിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. സെഷന്‍സ് കോടതിയുടേതാണ് വിധി.

2017ലാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്തിലെ ആനന്ദില്‍ കാമുകി സുമിത്രയ്‌ക്കൊപ്പം ട്രെയിനില്‍ കയറിയ അല്‍പേഷ് താക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. ആദാസ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരും ട്രെയിനില്‍ കയറിയത്. മുംബൈയിലേക്ക് പോകുന്ന ട്രെയിനില്‍ നിന്ന്് മിയാഗം കര്‍ജന്‍ എന്ന സ്‌റ്റേഷനില്‍ ഇറങ്ങാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌റ്റേഷന്‍ എത്തിയിട്ടും അല്‍പേഷ് ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് രോഷാകുലനായ അല്‍പേഷ് ഓടുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ കാമുകിയെ പുറത്തേയ്ക്ക് തള്ളുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ തെറിച്ചുവീണ് തലയ്ക്ക് അടിയേറ്റ സുമിത്ര അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയിലാക്കിയ യുവതിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. സന്നദ്ധ സംഘടന നടത്തുന്ന ആശുപത്രിയിലായിരുന്നു ചികിത്സ. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ, യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണ നടപടി പൂര്‍ത്തിയാക്കിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com