‘സർ, ആ സെൽഫി എടുത്തത് അദ്ദേഹം അല്ല, ഞാനാണ് ‘- തരൂരിനെ പിന്തുണച്ച് മിമി ചക്രബർത്തി

‘സർ, ആ സെൽഫി എടുത്തത് അദ്ദേഹം അല്ല, ഞാനാണ് ‘- തരൂരിനെ പിന്തുണച്ച് മിമി ചക്രബർത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂ‍ഡൽഹി: വനിതാ എംപിമാർക്കൊപ്പം നിൽക്കുന്ന സെൽഫി വിവാദത്തിലായതിന് പിന്നാലെ ശശി തരൂർ എംപിക്ക് പിന്തുണയുമായി തൃണമൂൽ കോൺ​ഗ്രസ് എംപി മിമി ചക്രബർത്തി. സെൽഫി ചിത്രത്തിനൊപ്പം തരൂർ നൽകിയ ക്യാപ്ഷനാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. പിന്നാലെ നിരവധി പേർ തരൂരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് അഭിനേത്രി കൂടിയായ മിമി തരൂരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. 

ബിജെപി എംഎൽഎ രാജേഷ് ന​ഗറിന്റെ ട്വീറ്റിന് മറുപടിയായാണ് മിമി തരൂരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ലോക്സഭ നിയമ നിർമാണത്തിനുള്ള വേദിയാണ്. സ്ത്രീകൾക്കൊപ്പം സെൽഫിയെടുക്കാനും അവരെ ആകർഷകം എന്നു വിളിക്കാനും ഉള്ളതല്ല. ഭാവി എംപിമാർക്ക് തെറ്റായ കീഴ്വഴക്കം പകരുകയാണ് തരൂർ എന്നും അദ്ദേഹം കുറിച്ചിരുന്നു. 

ഇതിനു മറുപടിയായാണ് മിമി ട്വീറ്റ് ചെയ്തത്. ‘സെൽഫി എടുത്തത് അദ്ദേഹം അല്ല സർ, ഞാനാണ്‘- എന്നായിരുന്നു മിമിയുടെ മറുടി ട്വീറ്റ്. ‘ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ലെന്ന്’- എന്ന കുറിപ്പോടെയാണ് ലോക്‌സഭയിലെ ആറ് വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫി ശശി തരൂർ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലായി. 

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിന് എത്തിയപ്പോഴായിരുന്നു എംപിമാരുടെ സെൽഫി. പിന്നാലെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ എത്തി. പാർലമെന്റിലെ സ്ത്രീകൾ താങ്കളുടെ ജോലി സ്ഥലം ആകർഷകമാക്കാനുള്ള  സാധനങ്ങളല്ലെന്ന് ചിലർ കുറ്റപ്പെടുത്തി. വോട്ടു ചെയ്ത ജനങ്ങൾക്കായി ജോലി സ്ഥലത്ത് എന്തൊക്കെ ആകർഷണങ്ങളാണ് താങ്കൾക്ക് വേണ്ടതെന്നായി മറ്റു ചിലർ.

സ്ത്രീ സഹപ്രവർത്തകരില്ലാത്തത് അനാകർഷകമായാണ് തോന്നുന്നതെങ്കിൽ രാഷ്ട്രീയം വിടണമെന്നായിരുന്നു വേറെയൊരു പ്രതികരണം. ഗൗരവമുള്ള വിഷയങ്ങളിൽ പ്രതികരിക്കേണ്ട സമയത്തുള്ള തമാശ അസ്ഥാനത്തായിപ്പോയെന്നും വിമർശനമുണ്ടായി.

വിമർശനങ്ങൾ കൂടിയതോടെ തരൂർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സെൽഫി സംഭവം തമാശയായി വനിതാ എംപിമാരുടെ താത്‌പര്യത്താൽ നടത്തിയതാണെന്നും അതേ അർഥത്തിൽ ട്വീറ്റ് ചെയ്യാൻ അവർ തന്നെയാണാവശ്യപ്പെട്ടതെന്നും തരൂർ വിശദീകരിച്ചു. ചിലർക്കിതു അവഹേളനമായി തോന്നിയതിൽ വിഷമമുണ്ടെങ്കിലും ജോലി സ്ഥലത്തെ ഈ സൗഹൃദ പ്രദർശനത്തിൽ താൻ സന്തോഷവാനാണെന്നും തരൂർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com