ചെന്നൈ: മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചത് കൊണ്ട് മതം മാറിയെന്ന് അർഥമില്ലെന്ന് മദ്രാസ് ഹൈക്കോടതി. പള്ളിയിൽ പോകുന്നതു കൊണ്ടോ ഭിത്തിയിൽ കുരിശ് തൂക്കിയത് കൊണ്ടോ ഒരാൾ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചതായി കാണേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. ഹർജിക്കാരിയുടെ ക്ലിനിക് സന്ദർശിച്ചപ്പോൾ ചുമരിൽ കുരിശു കണ്ടെന്നും അതിനാൽ അവർ ക്രിസ്തുമതത്തിലേക്കു മാറിയെന്ന് ബോധ്യപ്പെട്ടതിനാൽ സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നുമാണ് അധികൃതരുടെ വാദം.
എന്നാൽ ഭരണഘടനാ വിരുദ്ധവും സങ്കുചിത മനോഭാവമാണ് ഈ പെരുമാറ്റത്തിലൂടെ കാണാനാവുന്നത് എന്ന് കോടതി കുറ്റപ്പെടുത്തി. ഹർജിക്കാരി പട്ടികജാതി വിഭാഗത്തിൽപ്പെട്ട മാതാപിതാക്കൾക്ക് ജനിച്ചതാണെന്നതിൽ തർക്കമില്ല. എന്നാൽ വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവർ സത്യവാങ്‌മൂലത്തിൽ പറയുന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി യുവതിയുടെ ജാതി സർട്ടിഫിക്കറ്റ് നിലനിൽക്കുന്നതാണെന്ന് വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ