ആറു കോടി മാസശമ്പളക്കാര്‍ക്ക് ദീപാവലി സമ്മാനം?, പിഎഫ് പലിശനിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തിയേക്കും, പ്രഖ്യാപനം ഉടന്‍ 

മാസശമ്പളക്കാര്‍ക്ക് ദീപാവലി സമ്മാനമായി പുതുക്കിയ പലിശനിരക്ക് ഇപിഎഫ്ഒ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മാസശമ്പളക്കാര്‍ക്ക് ദീപാവലി സമ്മാനമായി പുതുക്കിയ പലിശനിരക്ക് ഇപിഎഫ്ഒ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 2020-21 സാമ്പത്തികവര്‍ഷത്തെ പിഎഫ് പലിശനിരക്കായി 8.5 ശതമാനം പ്രഖ്യാച്ചിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ധനമന്ത്രാലയം പുതുക്കിയ പലിശനിരക്കിന് അംഗീകാരം നല്‍കിയിട്ടില്ല. ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറു കോടി പിഎഫ് വരിക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മറ്റു സര്‍ക്കാര്‍ പദ്ധതികളെ അപേക്ഷിച്ച് പിഎഫ് പലിശനിരക്ക് ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നതില്‍ ധനമന്ത്രാലയം ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും ലഘുസമ്പാദ്യ പദ്ധതികളുടെയും പലിശനിരക്കാണ് ഇതിനായി പ്രധാനമായി ധനമന്ത്രാലയം ഉയര്‍ത്തിക്കാണിച്ചത്. അതുകൊണ്ടാണ് മുന്‍ സാമ്പത്തികവര്‍ഷത്തെ പലിശനിരക്ക് അംഗീകരിക്കുന്നതില്‍ കാലതാമസം നേരിട്ടത്. എന്നാല്‍ അടുത്തിടെ ധനമന്ത്രാലയത്തിലെയും തൊഴില്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ പലിശനിരക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

മുന്‍ സാമ്പത്തികവര്‍ഷം 70,300 കോടി രൂപയാണ് വരുമാനമായി ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നത്. ഓഹരിനിക്ഷേപത്തിലൂടെ മാത്രം 4000 കോടിയാണ് പ്രതീക്ഷിക്കുന്നത്. കടപ്പത്രങ്ങളുടെ വില്‍പ്പനയിലൂടെ 65000 കോടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ 8.5 ശതമാനം പലിശ നല്‍കാന്‍ തീരുമാനിച്ചാല്‍ 300 കോടി രൂപ മാത്രമേ അധികമായി അവശേഷിക്കൂ എന്നാണ് കണക്കുകൂട്ടല്‍. 2019-2020ല്‍ 1000 കോടി രൂപ അധികമായി ലഭിച്ചിരുന്നു. അന്നും പലിശനിരക്ക് 8.5 ശതമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com