'രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്'; ലഖിംപൂര്‍ സംഘര്‍ഷത്തെ അപലപിച്ച് നിര്‍മ്മലാ സീതാരാമന്‍

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
നിര്‍മല സീതാരാമന്‍/ഫയല്‍
നിര്‍മല സീതാരാമന്‍/ഫയല്‍

ന്യൂയോര്‍ക്ക്: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സംഭവത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തതില്‍ ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. 

അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടെ, ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന ആക്രമണത്തെ മന്ത്രി അപലപിച്ചത്. 

ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന മന്ത്രിമാര്‍ ആരും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യം തള്ളിയ നിര്‍മ്മലാ സീതാരാമന്‍ ഒരു സംഭവം മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ട്. ബിജെപി സംസ്ഥാനം ഭരിക്കുമ്പോള്‍ മാത്രം അമര്‍ത്യസെന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തുവരുന്നത്  ശരിയല്ല. എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയിലെ അംഗത്തിന്റെ മകനാണ് ഇവിടെ പ്രതിസ്ഥാനത്ത്. അവരാണ് ഇത് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. മറ്റാര്‍ക്കും ഇതില്‍ പങ്കാളിത്തമല്ല. നീതി നടപ്പാക്കാന്‍ ഇവിടെ മികച്ച സംവിധാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

'ഇത് പാര്‍ട്ടിയെയും പ്രധാനമന്ത്രിയെയും പ്രതിരോധത്തിലാക്കുന്നില്ല. ഇന്ത്യയെയാണ് പ്രതിരോധത്തിലാക്കുന്നത്. ഞാന്‍ ഇന്ത്യയെ കുറിച്ചാണ് പറയുന്നത്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതിനെ കുറിച്ചാണ് പറയുന്നത്. ആരെയും കളിയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ ഞാന്‍ പ്രതിരോധത്തിലാവും. ക്ഷമാപണം നടത്താനും ഞാന്‍ നിര്‍ബന്ധിതയാകും. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നത്'  - നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com