'മഹാത്മ ഗാന്ധി രാഷ്ട്രപിതാവ് അല്ല'; വിവാദപരാമര്‍ശവുമായി സവര്‍ക്കറുടെ പേരമകന്‍

രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത്  സവര്‍ക്കര്‍
മഹാത്മഗാന്ധി
മഹാത്മഗാന്ധി

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ഇന്ത്യുയുടെ രാഷ്ട്രപിതാവല്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ പേരമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോല ഒരു രാജ്യത്തിന് ഒരുരാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നും രഞ്ജിത്  സവര്‍ക്കര്‍ പറഞ്ഞു. 

സവര്‍ക്കറെ കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശത്തിനെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബിജെപി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി പ്രതികരിച്ചതിന് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കറുടെ പ്രതികരണം.

രാജ്‌നാഥ് സിങിന്റെ പരാമശത്തെ തള്ളി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നിരുന്നു. ഹിന്ദു മഹാസഭാ നേതാവ് വീര സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് സഞ്ജയ് റാവത്തിന്റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ദീര്‍ഘകാലം ജയിലില്‍ കിടന്നവര്‍ പുറത്തുവരാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ജയിലില്‍ തന്നെ തുടരുകയല്ല, എങ്ങനെയെങ്കിലും പുറത്തുവരികയാണ് ആ തന്ത്രങ്ങളുടെയൊക്കെ അടിസ്ഥാനം. രാഷ്ട്രീയത്തടവുകാര്‍ ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കുന്നതു പതിവാണെന്ന് ശിവസേനാ നേതാവ് അവകാശപ്പെട്ടു.

സവര്‍ക്കര്‍ അങ്ങനെയൊരു തന്ത്രം പ്രയോഗിച്ചിട്ടുണ്ടാവാം. അതിനെ മാപ്പപേക്ഷ എന്നൊന്നും പറയാനാവില്ല. സവര്‍ക്കാര്‍ ബ്രിട്ടിഷുകാരോട് മാപ്പപേക്ഷിച്ചിട്ടേയില്ല റാവത്ത് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയത്. 'സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്,' പരിപാടിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com