പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍

ആഗോള പട്ടിണി സൂചികയില്‍  ഇന്ത്യ കൂടുതല്‍ പിന്നിലേക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്-ജിഎച്ച്‌ഐ) ഇന്ത്യ കൂടുതല്‍ പിന്നിലേക്ക്. പുതിയ സൂചിക പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്ത് ആയിരുന്നു.

അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലാണ് പുതിയ പട്ടികയില്‍ ഇന്ത്യ. ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ  തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. 

ചൈനയും ബ്രസീലും മുന്നില്‍

ചൈന, ബ്രസീല്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളാണ് പട്ടികയില്‍ അഞ്ചില്‍ താഴെ സ്‌കോറുമായി മുന്നിലെത്തിയത്. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. 

പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. മ്യാന്‍മാര്‍ 71ാം സ്ഥാനത്തും പാകിസ്ഥാന്‍ 92ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ 76ാമതാണ്. പട്ടികയില്‍ 65ാം സ്ഥാനത്താണ് ശ്രീലങ്ക. 

ഏറ്റവും പിന്നില്‍ സൊമാലിയ

ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com