വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമം, 24കാരനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍

കര്‍ണാടകയില്‍ വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച 24കാരനെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ വിവാഹിതയായ യുവതിയോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച 24കാരനെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. കൊലപാതകത്തിന് പിന്നാലെ യുവാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി യുവതിയുടെ സഹോദരനും സുഹൃത്തുക്കളും കീഴടങ്ങി.

ബംഗളൂരുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അന്നപൂര്‍ണേശ്വരിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് യുവാവിന്റെ മൃതദേഹവുമായി സഹോദരനും സുഹൃത്തുക്കളും കീഴടങ്ങാന്‍ എത്തിയത്. വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി മുനിരാജു പൊലീസിന് മൊഴി നല്‍കി. ഭാസ്‌കര്‍ ആണ് കൊല്ലപ്പെട്ടത്. വസ്‌ത്രോല്‍പ്പന്ന കമ്പനിയിലെ സൂപ്പര്‍വൈസറാണ് ഭാസ്‌കര്‍.  ഒളിച്ചോടാന്‍ ശ്രമിച്ച ഭാസ്‌ക്കറിനെയും സഹോദരിയെയും സുഹൃത്തുക്കളുടെ സഹായത്തോടെ മുനിരാജു കണ്ടുപിടിക്കുകയായിരുന്നു. ഇവരുടെ കൂടെ സഹോദരിയുടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. നഗര്‍ഭാവി സര്‍ക്കിളില്‍ വച്ചാണ് മൂവരെയും കണ്ടെത്തിയത്. 

സഹോദരിക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ വഴിയില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്‌
 

സഹോദരിയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയ ശേഷം ഭാസ്‌ക്കറിനെയും കൊണ്ട് മറ്റൊരു പ്രദേശത്തേയ്ക്ക് പോയി. അവിടെ വച്ച് മുനിരാജുവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാസ്‌ക്കറെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനിടെ ഭാസ്‌ക്കര്‍ വിശക്കുന്നു എന്ന് പറഞ്ഞു. വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കി. തുടര്‍ന്നായിരുന്നു ആക്രമണം. വീട്ടില്‍ വിവരം അറിയിച്ച ശേഷമാണ് മുനിരാജു പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

യുവതിയുടെയും മക്കളുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ഭാസ്‌കര്‍
 

ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ സഹോദരി ഉപേക്ഷിച്ചിരുന്നു. എന്നിട്ട് മറ്റൊരു പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. യുവതിയുടെയും കുട്ടികളുടെയും  സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് ഭാസ്‌ക്കര്‍ യുവതിയെ വിശ്വാസത്തിലെടുത്തു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുനിരാജു വാഹനം തടഞ്ഞതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com