സമീര്‍ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല

സമീറിനെതിരെ ആരോപണം ഉന്നയിച്ച് സാക്ഷികളെയും നാളെ ചോദ്യം ചെയ്യും
സമീര്‍ വാങ്കഡെ,ആര്യന്‍ ഖാന്‍
സമീര്‍ വാങ്കഡെ,ആര്യന്‍ ഖാന്‍


മുംബൈ: ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ കൈക്കൂലി ആരോപണത്തില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ജനറല്‍ ജ്ഞാനേശ്വര്‍  സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ ചോദ്യം ചെയ്യുക. സമീറിനെതിരെ ആരോപണം ഉന്നയിച്ച് സാക്ഷികളെയും നാളെ ചോദ്യം ചെയ്യും.അതേസമയം, ആര്യന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി നാളെയും വാദംം കേള്‍ക്കും. 

എന്‍സിബിക്കെതിരെ ഇന്നും ആര്യന്‍ ഖാന്‍ കോടതിയില്‍ രംഗത്തെത്തിയിരുന്നു. തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ അന്വേഷണസംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തനിക്കെതിരെ യാതൊരു തെളിവുകളും എന്‍സിബിയുടെ കൈവശമില്ലെന്നും ആര്യന്‍ പറഞ്ഞു.

'വാങ്കഡെ ദീപിക പദുകോണ്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഭീഷണിപ്പെടുത്തി'

വാങ്കഡെയ്ക്ക് എതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തി. വാങ്കഡെയ്ക്ക് എതിരെ ആരോപണങ്ങള്‍ നിരത്തിയ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ജീവനക്കാരന്റെ കത്ത് മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു. ലഹരിമരുന്ന് കൊണ്ടുവെച്ചത് എന്‍സിബിയാണെന്ന് ആരോപിക്കുന്ന കത്താണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്. 

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ പണം തട്ടിയെന്നും കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചു. ഇത് ലഹരിമരുന്ന് മാഫിയയുമായുള്ള സമീര്‍ വാങ്കഡെയുടെ ബന്ധമാണ് കാണിക്കുന്നത്. 26 കേസുകളില്‍ നിയമം പാലിക്കാതെയാണ് സമീര്‍ ഇടപെട്ടത്. നിരവധിപ്പേരെ കള്ളക്കേസില്‍ കുടുക്കിയതായും എന്‍സിബി ജീവനക്കാരന്റെ കത്തില്‍ പറയുന്നതായും നവാബ് മാലിക് പറയുന്നു.

25കോടിയുടെ കൈക്കൂലി ആരോപണം

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ പി ഗോസാവിയും എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍നിന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. ഗോസാവി ഷാറൂഖിന്റെ മാനേജറുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ കണ്ടെന്നും സെയ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com