ലഖ്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലുള്ള വീട്ടിൽ കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണും കാണാനില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
വെള്ളിയാഴ്ച രാവിലെ തോമറിന്റെ സഹോദരൻ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് അദ്ദേഹം വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഡോഗ് സ്വാഡും ഫോറൻസിക് ടീമും പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ