ഗുജറാത്തിന്റെ  17-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; അമിത് ഷാ പങ്കെടുക്കും

ഉച്ചയ്ക്ക് 2.20നാണ് സത്യപ്രതിജ്ഞയെന്ന്‌ പുതിയ സര്‍ക്കാരിന്റെഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു
ഭുപേന്ദ്ര പട്ടേല്‍- ഗുജറാത്ത് ഗവര്‍ണര്‍ കൂടിക്കാഴ്ച
ഭുപേന്ദ്ര പട്ടേല്‍- ഗുജറാത്ത് ഗവര്‍ണര്‍ കൂടിക്കാഴ്ച

ഗാന്ധിനഗര്‍: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്ന്‌ ഗവര്‍ണര്‍ ആചാര്യ ദേവ്‌രത് അറിയിച്ചു. 

കേന്ദ്രമന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ അമിത് ഷാ ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ചിരുന്നു. 

ഗാന്ധി നഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്രയെ തെരഞ്ഞെടുത്തത്. വിജയ് രൂപാണിയാണ് ഭൂപേന്ദ്രയുടെ പേര് നിര്‍ദ്ദേശിച്ചത്. ഗഡ്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. കന്നിയങ്കത്തില്‍ 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 

നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര.

59കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാര്‍ സമുദായാംഗമാണ്. കൂടാതെ സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പട്ടീദാര്‍ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിര്‍ണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാര്‍ സമുദായം. ബിജെപിക്ക് വീണ്ടും ഭരണത്തുടര്‍ച്ച സമ്മാനിക്കാന്‍ ഈ സമുദായത്തിന് വലിയ പങ്കുണ്ടാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കേ അപ്രതീക്ഷിതമായിരുന്നു രാജി. എന്നാല്‍ രൂപാണിയുടെ രാജിക്ക് ഇടയാക്കിയ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com