ചണ്ഡിഗഡ്: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തിലെന്ന് പഠനറിപ്പോര്‍ട്ട്. സിറോ സര്‍വെ അടിസ്ഥാനമാക്കി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്. മൂന്നാംതരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും സര്‍വെ പറയുന്നു. അതേസമയം മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.
27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 71 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.' ഡോ. ജഗത് റാം പറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ ആന്റിബോഡികള്‍ കോവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു
രണ്ടാംതരംഗത്തില്‍ കോവിഡ് കുട്ടികളെയും ബാധിച്ചിരുന്നു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഒന്നു മുതല്‍ 10 വയസുവരെയുള്ള കുട്ടികളില്‍ രോഗികളുടെ ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ 2.8 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റായപ്പോള്‍ ഇത് 7.04 ശതമാനമായാണ് വര്‍ധിച്ചത്. നൂറ് രോഗികളില്‍ 7 പേര്‍ കുട്ടികളാകുന്ന സാഹചര്യത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല കൃത്യമായ ജാഗ്രത പാലിച്ചാല്‍ മതിയെന്ന നിര്‍ദേശം ഉന്നതാധികാര സമതി മുന്നോട്ടുവയ്ക്കുന്നു. അതേസമയം 12 മുതല്‍ 17വരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്‌സിന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി വാക്‌സിനാവും നല്‍കുക. അമിതവണ്ണം, ഹൃദ്‌രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കാവും മുന്‍ഗണന
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ